കാഞ്ഞിരപ്പള്ളി: ഈശോമിശിഹാ നൽകുന്ന യഥാർഥ സമാധാനം സ്വീകരിക്കുന്നതിന് സ്വന്തം ജീവിതത്തിലും ഹൃദയത്തിലും ഇടമൊരുക്കുന്നതിന് പിറവിത്തിരുനാൾ നമ്മളെയെല്ലാവരെയും ഓർമിപ്പിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടന്ന തിരുപ്പിറവി തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോസ് പുളിക്കൽ.
സമാധാനത്തിന്റെ സുവിശേഷത്തെ ശുശ്രൂഷിക്കാനും പ്രഘോഷിക്കാനും സാധിക്കുന്നത് ഇരുളിനെ പരിപൂർണമായി ഇല്ലാതാക്കുന്ന പ്രകാശമായ മിശിഹായെ സ്വീകരിക്കാൻ തയാറാകുന്നവർക്കാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ബത്ലഹേമിലെ തിരക്കുകൾക്കിടയിൽ രക്ഷകന് ഇടം നൽകാതെ പോയവർക്ക് തിരുപ്പിറവിയുടെ സന്തോഷം ആസ്വദിക്കാനോ ആശ്വാസം പ്രാപിക്കാനോ സാധിച്ചില്ല.
ആർക്കും ഇടം നൽകാതെ സ്വാർഥതയിലും സ്വന്തം സുഖാന്വേഷണങ്ങളിലും മാത്രം മുഴുകിയിരിക്കുന്നവർക്ക് ദൈവികരഹസ്യങ്ങൾ തിരിച്ചറിയാൻ കഴിയില്ലെന്നും അപരനുവേണ്ടി ഹൃദയം തുറന്നിടുമ്പോഴാണ് തിരുപ്പിറവി അർഥപൂർണമാകുന്നതെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
തിരുപ്പിറവി തിരുക്കർമങ്ങളിൽ കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശേരി, ഫാ. ജേക്കബ് ചാത്തനാട്ട്, വൈദികർ, സന്യാസിനികളുൾപ്പെടെയുള്ള വിശ്വാസീഗണം പങ്കുചേർന്നു.